..

-..-

Thursday, July 19, 2007

ഹനീഫ് മാഷ് പറഞ്ഞ കഥയും മറ്റും..















ഒന്ന്
ഒരു വെള്ളിയാഴ്ച്ചയുടെ നനഞ്ഞൊലിച്ച രാത്രി..
വളരെ വൈകി, കാന്ടീന്‍ ഭക്ഷണവും കഴിച്ച് തിടുക്കത്തില്‍
ഇ-ഹോസ്റ്റല്‍ ലക്ഷ്മാക്കി ഞാന്‍ നടന്നു.
വിജനമായ ഹോസ്റ്റല്‍ റോഡ് ചാറ്റല്‍ മഴയില്‍ നനഞ്ഞിരുണ്ടു കിടക്കുന്നു..

എന്‍ജിനീയറിങ്ങ് മെക്കാനിക്സ്, സെമസ്റ്റര്‍ പരീക്ഷ
ഒരു വെക്ടര്‍ അനാലിസിസ് പോലെ മനസിനെ മഥിക്കുന്നു.
അറിയാതെ കാലുകള്‍ക്ക് വേഗം കൂടി.

'ദെ മാഷെ ഒന്നു നിന്നെ..'
പുറകില്‍ നിന്നുള്ള വിളിയില്‍ ഞാനൊന്നു ഞെട്ടി.
ക്യാമ്പസിലെങ്ങും അയാളെ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല.

'ഞാനൊരു കിളിയാ..' ചിരിച്ചു കൊണ്ടയാള്‍ തുടര്‍ന്നു..
'കുറച്ചു പേപ്പര്‍ കിട്ടാനുണ്ട്, അതെഴുതണം.
നമ്മുടെ ഹരിക്യഷ്ണന്‍റെ റൂം എവിടെയാണ്?'

'എഫ്-213'
കിളി പ്രയോഗം എനിക്കങ്ങുബോധിച്ചെങ്കിലും,
എന്തോ ഒരു അകല്‍ച്ച തോന്നിയതു കൊണ്ടു കൂടുതലൊന്നും
സംസാരിക്കാതെ ഞാന്‍ നടന്നു..കൂടെ അയാളും.

'ഒറ്റക്കു തനിക്കീസമയം ഇതുവഴി നടക്കാന്‍ പേടിയില്ലെ?..'
അസാധാരണമായ ആ ചോദ്യത്തിനു ഉണ്ടെന്നു പറയാന്‍
എന്‍റെ നാവു പൊങ്ങിയില്ല.
അല്ലെങ്കിലും ഒരു വിപ്ലവകാരി അങ്ങനെ പറയരുതല്ലോ.

'ഇയാള്‍ക്കു പേടിയുണ്ടോ?'
നനുത്തിരുണ്ട അന്തരീക്ഷത്തില്‍ എന്‍റെയാചൊദ്യം,ഉത്തരം കിട്ടാതെ തങ്ങിനിന്നു.ഞാന്‍ തിരിഞ്ഞുനൊക്കി....
..വിജനമായ വീഥി മങ്ങിയ വെളിച്ചത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..!!

------

രണ്ട്
ഒരു ദിവസം ഒരുറുമ്പും ആനയും കണ്ടുമുട്ടി.
കണ്ടപ്പോള്‍തന്നെ പ്രണയബദ്ധരായി, അടുത്ത ദിവസം
അവര്‍ വിവാഹിതരാവുകയും ചെയ്തു. കഷ്ടമെന്നു പറയട്ടെ,
അതിനടുത്ത ദിവസം ആന മരിച്ചു പോകുകയും ചെയ്തു..

അപ്പോള്‍ ഉറുമ്പിന്‍റെ അത്മഗതം..
'ഒരു ദിവസത്തിന്‍റെ പ്രേമത്തിനു ഞാന്‍, ഒരു വര്‍ഷം മുഴുവന്‍ കുഴി കുത്തണമല്ലോ ഈശ്വരാ..!!'

-----------------------------------------------------------------------
ആദ്യത്തെ കഥ ഹനീഫ് മാഷ് വെറും രണ്ടു വാചകങ്ങളില്‍ പറഞ്ഞതാണ്.
പി.എ.എം.ഹനീഫ് കേരളത്തിലെ റേഡിയൊ,അമെച്വര്‍,പ്രൊഫെഷണല്‍
നാടക രംഗത്ത് സജീവമാണ്..സാഹിത്യ അക്കാദമി അവാര്‍ഡും,
മറ്റു പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 'ദി ബോക്സെസ്'
എന്ന കലാലയ നാടകം അദ്യമായി അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍
ഞങ്ങള്‍ക്കു സ്റ്റേജുചെയ്യുവാന്‍ അവസരം ലഭിച്ചു.
ആരാമം മാഗസിന്‍റെ എഡിറ്ററാണിപ്പോളദ്ദേഹം..കണ്ടിട്ട് വളരെക്കാലമാകുന്നു..!

രണ്ടാമത്തെ കഥ ഓര്‍കൂട്ടില്‍ എവിടെയോ കണ്ടതാണ്..
ഈ കുഞ്ഞി കഥയുടെ ലാളിത്യവും,ആശയവും ഇഷ്ടപെട്ടു..
സ്യഷ്ടികര്‍ത്താവിനു അഭിനന്ദനങ്ങള്‍..
-----------------------------------------------------------------------

Monday, June 18, 2007

കാത്തിരുപ്പ്













ഒടുങ്ങാത്ത
വിശപ്പിന്‍റെ കാത്തിരുപ്പ്..

എന്നെ നീ കാത്തിരിക്കുന്നു
ഞാനോ ഒരു പിടിച്ചോറിനായ്
അതോ പറന്നടുക്കുന്ന മരണത്തെ പുല്‍കാനോ?

ഒരായിരം പ്രതീക്ഷയായ്
പിറന്നുവീണീ മണ്ണില്‍..അറ്റുപോയെല്ലാം
ലോകമേ...
എന്നെപ്പോലയോ എന്‍റെ കൂട്ടുകാരും?

അറിയില്ലെനിക്കിതൊന്നുമേ
അറിയാവുന്നതൊന്നു മാത്രം
കാത്തിരിക്കുന്നു
പശിയടങ്ങാന്‍ നമ്മള്‍ രണ്ടും

കഠിനമീ
വിശപ്പിന്‍റെ കാത്തിരുപ്പ്..

---------------------------------------------------
നമ്മുടെ ലോകത്തിന്‍റെ ഭീകരാവസ്ഥ കാട്ടിത്തന്ന
ആഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ‍കെവിന്‍ കാര്‍ടറിന്
എന്‍റെ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

കൂടുതല്‍ വായനക്കായ്..
http://www.flatrock.org.nz/topics/odds_and_oddities/ultimate_in_unfair.htm
---------------------------------------------------




Saturday, May 19, 2007

സഖി,നിനക്കായ്..


സ്നിഗ്ദ്ധമാമേതോ കുളിര്‍കാറ്റു നിദ്രയെ
തൊട്ടുണര്‍ത്തീടുന്നു അന്ത്യയാമങ്ങളില്‍
പൂര്‍ണ്ണയാം ചന്ത്രിക പാലൊളിവീശുന്നു
പാതി തുറന്നിട്ട ജാലക വീഥിയില്‍

അരികില്‍ നീ ഇല്ലെന്ന സത്യമെന്‍ ചിത്തത്തില്‍
‍നീറുന്ന വിരഹത്തിന്‍ വേദനയേറ്റുന്നു
അറിയാതെ അമ്പിളി പുഞ്ചിരി തൂകുമ്പോള്‍,സഖി
ഒരു നിലാവായ്,വെളിച്ചമായ് എന്നില്‍ നീ നിറയുന്നു

ഒന്നു കാണാതെയറിയാതെ എന്‍ ജീവിതത്തില്‍
‍വന്നു നീ ഡിസംബറില്‍ മഞ്ഞുനീര്‍ കണം പോലെ
നിന്നു നീ വിടര്‍ന്നൊരു ചെമ്പക പുഷ്പം പോല്‍
‍തന്നു നീ എനിക്കെന്നും നന്മകളൊരായിരം

ഒരുപാടു നൊമ്പരമേകയായ് സ്വീകരിച്ചൊടുവില്‍
നീയെനിക്കേകി ശാരികപ്പൈതലെ
ഒരു കൊച്ചു മുകുളമായ് കണ്ടു ഞാനെന്നിലെ
മുജ്ജന്മ സുക്യതങ്ങളാകുഞ്ഞു വദനത്തില്‍

സഫലമീ യാത്രയില്‍ പതറാതെ മുന്നോട്ടായ്
വിതറാം നമുക്കെന്നും വെളിച്ചവും,സുഗന്ധവും
നനുത്തൊരു തെന്നല്‍ പതിയെ കടന്നുപോയ്
പുതിയ പുലരിയായ്, ഉണര്‍ന്നെണീറ്റീടുക...


Thursday, May 03, 2007

ഉണ്ണി കഥ


ആനകള്‍ എന്നും ഉണ്ണിക്ക് അത്ഭുതമായിരുന്നു.
ചായിപ്പിലെ പൊടി മണ്ണില്‍ മണ്ണു തെറിപ്പിക്കുന്ന കുഴിയാനയായിരുന്നു ആദ്യം കണ്ട ആന. തെക്കേലെ കിങ്ങിണി കുഴിയാനയെ കാണിക്കാമെന്നു പറഞ്ഞ് എപ്പോഴും പറ്റിക്കുമായിരുന്നു. അല്ലേലും അവള്‍ അങ്ങിനയാ.. ഒരു ദിവസം മണ്ണു മാറ്റി ഒളിച്ചിരുന്ന ആനയെ പിടികൂടി. ആവൂ..എന്തു രസാ,കുഞ്ഞി കുഴിയാനയെ തൊടാന്‍! പുറകൊട്ടുള്ള നടത്തമാ അതിലും രസം.. അമ്മ എപ്പൊഴും വഴക്കാ, ആനയുടെ പുറകെ നടക്കുന്നതിന്. അമ്മക്കറിയില്ലല്ലോ, ഈ ഉണ്ണിക്ക് എത്ര ആനകള്‍ ഉണ്ടന്ന്.

കാഴ്ചകളുടെ ഉത്സവം സമ്മാനിച്ച ഒരു ദിവസമായിരുന്നു ഉണ്ണിക്കു പെരുവയറന്‍ ആനയെ കാണാന്‍ കഴിഞ്ഞത്. വല്യഛന്‍ കയ്യില്‍ തൂങ്ങി അമ്പല മുറ്റത്ത് എഴുന്നള്ളത്തു കണാന്‍ പോയ ദിനം.. ചെറിയ കണ്ണും, വലിയ വയറും, തൂവെള്ള കൊമ്പും എല്ലാം കൂടി ചേര്‍ന്ന പാവം..! ഒന്ന് തൊടാന്‍ ആഗ്രഹം ഉണ്ടായൊ ആവോ..? ഉണ്ണീടെ ആനകള്‍ക്ക് എന്താ ഇത്രയും കൊമ്പും വയറും ഇല്ലാത്തെ?..എന്നാലുംരണ്ടും പാവങ്ങള്‍ തന്നെ..


"ഉണ്ണീ......മണ്ണില്‍ കളിച്ചിട്ട് ഇങ്ങു വന്നേക്കേട്ടോ....."

അയ്യോ..അമ്മ, ചൂരല്‍ കഷായം ഉറപ്പായും കിട്ടിയതു തന്നെ...


ആനചിന്തകള്‍ പൊടിമണ്ണില്‍ ഉപേക്ഷിച്ച ഉണ്ണി, വീട്ടിലേക്കോടി.
മുറ്റത്തു നിന്ന കോഴികള്‍ തൊടിയിലെക്കും..

അപ്പൊഴും, ഉണ്ണിയുടെയാനകള്‍ പൂഴിമണ്ണില്‍ ഊളിയിടുന്നുണ്ടായിരുന്നു..

ഒരു ചെറിയ തുടക്കം...

മഷി പുരളാത്ത ഈ അക്ഷരങ്ങള്‍ വഴങ്ങുന്നില്ലങ്കിലും,
ഒരു സുഖം ഉണ്ട് ട്ടോ..